Wednesday 7 November 2018


അവർ
വിഷം തുപ്പുന്നനേരങ്ങളിൽ
മരിച്ചുപോകുന്ന സ്നേഹം
ഉയിർക്കാൻ കാത്തിരിക്കുന്നു
നിരായുധയായൊരുവൾ...
ഭ്രാന്തിന്റെ നട്ടുച്ചകളിൽ
മാറാപ്പിൽ 'പുരു'വിനെയും പേറി
കുടിനീരുതേടി നിന്റെ മുന്നിൽ
ഞാൻ കിതച്ചെത്തും,
എനിക്‌ ഭ്രാന്തുകോറിയിടാനുള്ള
ചുമരായ്‌ നീ മാറുക.

(Nb -പുരു- യയാതിയുടെ പുത്രൻ.
യ്യൗവനം ദാനം നൽകിയവൻ.
പുരു-അകാലവാർദ്ധക്യം)

ജാലകം

Saturday 27 October 2018

പെണ്ണൊരുക്കം

ചിത്രശലഭങ്ങൾ ഒരു പ്രതീകമാണ്;
പെണ്ണൊരുക്കത്തിലെ
അരുതുകളില്ലാത്ത കാലത്തിന്റെ..!
അരുതുകളുടെ  മറപ്പുരകളിൽ മഞ്ഞളുതേച്ച്‌
തീണ്ടാരികുളിച്ച്‌
നനഞ്ഞ ചിറകുമായ്‌
കിതച്ചു നിൽക്കാതെ
ധാർഷ്ട്യത്തിന്റെ ധിക്കാരത്തിന്റെ അവഗണനയുടെ ആണ്മല കേറുക...
ജാലകം

Saturday 24 March 2018

വിയർത്തുകുളിച്ചെത്തിയവന്റെ
അന്തികളിൽ അസ്വസ്തതകളുടെ
കഴുമരങ്ങൾ തൂങ്ങിയാടുന്നു.
ഭൂമിയിലിടമില്ലാതെ പരക്കം പായുന്ന
തെരുവു പട്ടിയെപ്പോലെ
അവൻ മോങ്ങിക്കൊണ്ടിരിക്കുന്നു.
പകൽ ഇരുട്ടിനേക്കാൾ ഭയാനകമാണു.
വെട്ടിപ്പിടിക്കലിന്റെ, സ്വാർത്തതയുടെ
പടയൊരുക്കങ്ങൾ,
കുതന്ത്രങ്ങൾ,
‌എല്ലാം ഒരു ഞാണിന്മേൽ കളി.
രാത്രികളിൽ പട്ടികളെപ്പോലെ
തോറ്റവനും ജയിച്ചവനും;
പക്ഷേ, ഇരുട്ടു ഒരു മറയാണു
ഹാ! ആശ്വസിക്കാം.
ജാലകം

Tuesday 23 January 2018








ഭ്രാന്തിന്റെ പരിസരങ്ങളിലേയ്ക്‌
നീ കൈപിടിച്ചു കൊണ്ടുചെന്നാക്കുമെങ്കിൽ
എന്തിനാണു എനിക്കു ഭയം,
വഴിതെറ്റാതെ ചെന്നുചേരാം..

പക്ഷെ നീ കണ്മറയ്യും വരെ
നോക്കി നിൽക്കാതെ ,
മറഞ്ഞു നിൽക്കാൻ
പാതി ചാരിയ ഒരു വാതിൽ...
അവിടെ നിന്നാൽ
എനിക്കു കാണുവാൻ കഴിയണം
മനസ്സിന്റെ അടിത്തട്ടിൽ നിന്നു
ചങ്കോളമെത്തി തട്ടിനിൽക്കുന്ന
കനങ്ങൾക്കപ്പുറത്തുള്ള
അവസാനിക്കത്ത ശൂന്യത...
പ്രണയത്തിന്റെ പരൽമീനുകൾക്കും
ഭ്രാന്തിന്റെ ഉന്മാദതിമിംഗലങ്ങൾക്കും ശേഷം
നിനക്കറിയാൻ പറ്റാത്ത ചിലതുണ്ട്‌
എന്റെ കണ്ണുകളിൽ...

കാഴ്ചകൾ പേറാത്ത
ഇരുട്ടിലേയ്കു തുറക്കുന്നു ഞാൻ.
ജാലകം